Proverbs 10

1ശലോമോന്റെ സദൃശവാക്യങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
4മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു;
ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ;
കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
7നീതിമാന്റെ ഓൎമ്മ അനുഗ്രഹിക്കപ്പെട്ടതു;
ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
8ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷനോ വീണുപോകും.
9നേരായി നടക്കുന്നവൻ നിൎഭയമായി നടക്കുന്നു;
നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
10കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;
തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.
എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
12പക വഴക്കുകൾക്കു കാരണം ആകുന്നു;
സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു;
ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.
14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;
ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
15ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം;
എളിയവരുടെ നാശമോ അവരുടെ ദാരിദ്ൎയ്യം തന്നേ.
16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും
ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാൎഗ്ഗത്തിൽ ഇരിക്കുന്നു;
ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;
18പക മറെച്ചുവെക്കുന്നവൻ പൊളിവായൻ;
ഏഷണി പറയുന്നവൻ ഭോഷൻ.
19വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;
അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20നീതിമാന്റെ നാവു മേത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.
23ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു;
ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
24ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും;
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
26ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ
മടിയൻ തന്നേ അയക്കുന്നവൎക്കു ആകുന്നു.
27യഹോവാഭക്തി ആയുസ്സിനെ ദീൎഘമാക്കുന്നു;
ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.
29യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുൎഗ്ഗം;
ദുഷ്പ്രവൃത്തിക്കാൎക്കോ അതു നാശകരം.
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;
ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
31നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു;
വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;
ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
Copyright information for Mal1910